Tuesday, March 4, 2008

മൂന്നിലൊരാള്‍ മായ!

അന്ന് ഞാന്‍ പൂനെയിലെത്തി കുറച്ചു ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ .ഡിഗ്രിയ്ക്കു ഹിന്ദി രണ്ടാമത്തെ ഭാഷയായി എടുത്തത്‌ നന്നായെന്നു തോന്നി തുടങ്ങിയ ദിവസങ്ങള്‍ .റൂമില്‍ നിന്നും കോളേജ് വരെ ബസ്സില്‍ കഷ്ടിച്ച് പോകാനും വരാനും മാത്രം അറിയാമായിരുന്ന ദിവസങ്ങള്‍ .

പതിവു പോലെ തന്നെ അന്ന് ബസ്സില്‍ ചെറിയ തിരക്കുണ്ടായിരുന്നു .റൂമില്‍ നിന്നും കോളേജ് വരെ പോകാനായി ഒരു മാസത്തേക്ക് ബസ്സ് പാസ്സ് എടുത്തതുകൊണ്ട്‌ കണ്ടക്ട്രോടുപോലും ഞാ‍ന്‍ മിണ്ടുകയില്ലായിരുന്നു. എന്തായാലും മൂന്നാമത്തെ സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു ചേച്ചിയുടെ അടുത്ത് സീറ്റ് കിട്ടി .നാട്ടിലേതുപോലെ സ്ത്രീകളോടുള്ള വിവേചനം ഇവിടെയില്ലെന്ന കാര്യം ഞാ‍ന്‍ കുറച്ചു ദിവസത്തെ ബസ്സ് യാത്രകൊണ്ട് മനസ്സിലാക്കിയിരുന്നു .കുറച്ചു കഴിഞ്ഞപ്പോഴാണ് ആരൊക്കെയോ ബസ്സില്‍ മലയാളം പറയുന്നതു കേട്ടത് .അതെ , ആ മൂന്ന് പെണ്‍കുട്ടികള്‍ തന്നെ .എന്‍റെ ശ്രദ്ധ അവരിലേക്കായി .

ഇപ്പോള്‍ അവരുടെ സംസാരം അച്ചാറിനെ കുറിച്ചാണ് .അതും മീന്‍ അച്ചാറിനെ കുറിച്ച് .പിന്നീട് അവരുടെ സംസാരം അവരിട്ടിരിക്കുന്ന വസ്ത്രത്തെ കുറിച്ചായി .ഇതിനിടയില്‍ അവരില്‍ രണ്ടുപേര്‍ക്ക് എന്‍റെ മുന്നില്‍ സീറ്റ് കിട്ടി .

"മായേ ,വേറെ എന്താണ് നാട്ടിലെ വിശേഷങ്ങള്‍ ?" ഇരിക്കുന്നവരില്‍ ഒരാള്‍ നില്ക്കുന്ന പെണ്‍കുട്ടിയോട് ചോദിച്ചു .മായ നല്ല പേര് ഞാ‍ന്‍ മനസ്സില്‍ വിചാരിച്ചു .

"എന്തൊക്കെയായാലും നിങ്ങള്‍ ഫോണ്‍ വിളിച്ചില്ലല്ലോ ?" മായയുടെ പരിഭവ ചോദ്യം . ആ പരിഭവ മുഖം കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു .അതിനുള്ള ഉത്തരം കിട്ടുന്നതിനു മുന്പേ അവള്‍ക്കു എന്‍റെ അടുത്ത് സീറ്റ് കിട്ടി .എന്തായാലും അത് നന്നായെന്നു ഞാനും കരുതി. അവര്‍ക്ക് ഇനി ശരിക്കു സംസാരിക്കാമല്ലോ!

"നീയൊന്ന് വെളുത്ത് കോട്ടയം അലുവ പോലെയായല്ലോ ?" മായയുടെ കൂട്ടുകാരിലൊരാള്‍ അവളോട് ചോദിച്ചു .അപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ചിരിച്ചു .മായയും ഒന്നു ചിരിച്ചു .അന്ന് ഞാന്‍ കോട്ടയം അലുവയെ പറ്റി ആദ്യമായാണ് കേട്ടത്.

അതുവരെ ഒന്നും മിണ്ടാത്ത നീല ചുരിദാര്‍ മായയോട് "നിന്‍റെ അടുത്തിരിക്കുന്ന ഈ ചെക്കന്‍ മലയാളിയാണോ ? എനിക്ക് ഒരു സംശയം ! അവന്‍ ഒന്നു ചിരിച്ചുവല്ലോ ?" അപ്പോള്‍‌ മായ "അതേയ് ,നമ്മള്‍ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ആലോചിച്ചു ചിരിച്ചതാവും പാവം " ആ പ്രശനവും അവര്‍ ഒരു ചിരിയില്‍ ഒതുക്കി .ആ സമയം ഞാനൊന്നു പുറത്തേക്ക് തലയിട്ടുകൊണ്ട് കോളേജ് എത്തിയോ എന്ന് നോക്കി .ഇല്ല, ഇനിയും കുറച്ചു സമയം എടുക്കും .

"മായേ ,നിനക്കു രാഹുല്‍ മിസ്‌ കോള്‍ ചെയ്യാറുണ്ടോ ?" വീണ്ടും നീല ചുരിദാര്‍ .ഇല്ലെന്ന് മായ പറഞ്ഞു .
"ഒരു പക്ഷെ ആരാവും ഈ രാഹുല്‍ ?" ഞാന്‍ എന്‍റെ മനസ്സില്‍ അവളോട് തന്നെ ചോദിച്ചാലോ എന്ന് കരുതി .

എന്തായാലും ഈ പെണ്‍കുട്ടികളുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ് എന്ന് വിചാരിക്കുബോഴേക്കും അവരുടെ സംസാരം സെമിനാറിനെ കുറിച്ചും വരാന്‍ പോകുന്ന പരീക്ഷഫലത്തെയും കുറിച്ചും ആയി .

അയ്യോ! ബസ്സില്‍ അത്യാവശ്യം തിരക്കായല്ലോ. രണ്ടു സ്റ്റോപ്പ് കഴിഞ്ഞാണ് കോളേജ് ."മായേ, ഞാന്‍ ഒന്നു കടന്നോട്ടെ പ്ലീസ്" ഇങ്ങനെ പറഞ്ഞതും അവള്‍ എന്നെ നോക്കി ചെറിയ അമ്പരപ്പോടെ നന്നായൊന്നു ചിരിച്ചു .ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ ബസ്സിലുള്ളവരെ തിക്കി തിരക്കി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി .

ആ ഇറങ്ങിയ നേരത്ത് ആ ആറുകണ്ണുകള്‍ എന്നിലെക്കായിരുന്നു. അപ്പോഴും എന്‍റെയീ കണ്ണുകള്‍ ആ രണ്ടു കണ്ണുകളിലേക്ക്‌ മാത്രമായിരുന്നു .

ഇനിയും കാണാമെന്ന പ്രതീക്ഷകളോടെ...സ്വപ്നങ്ങളോടെ...


വരുന്നൂ...
അമ്പലമുറ്റത്തെ ആശാന്മാര്‍

Monday, February 25, 2008

ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടി

ആ ദിവസം എന്‍റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു.വളരെ നാളത്തെ ഒരു ആഗ്രഹം അങ്ങനെ സഫലമാകുകയായിരുന്നു. ചുറ്റുമുള്ള പച്ച വയലിനെ കീറി മുറിച്ചുകൊണ്ട്‌ പോകുന്ന ട്രെയിന്റെ വേഗത കൂടുന്നത് എനിക്ക് അറിയാമായിരുന്നു. എന്നെ വരവേല്‍ക്കാന്‍ ഇരിക്കുന്ന പൂനെ നഗരത്തെ കുറിച്ചു മാത്രമാണ് ഇപ്പോഴെന്റെ ചിന്ത. ഇങ്ങനെ കുറച്ചു സ്ഥലങ്ങള്‍ പെട്ടെന്ന് കടന്നു പോയി .

ഇനി അടുത്ത് ഇരിക്കുന്നവരെയൊക്കെ പരിചയപ്പെടണം .ഞാന്‍ അടുത്ത് ഇരിക്കുന്ന ചേട്ടന്‍റെ അടുത്തേക്ക് തിരിഞ്ഞു.അപ്പോഴാണ് ഞാന്‍‌ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ശ്രദ്ധിച്ചത് .അവളുടെ ചുവന്ന ഉടുപ്പ് ചെറുതായി കീറിയിരുന്നു .അവള്‍ ഓരോരുത്തരുടെയും അടുക്കല്‍ ചെന്ന് അവര്‍ക്കു നേരെ കൈ നീട്ടി നില്‍ക്കുകയാണ് .ഒരു നിസ്സഹായത ആ കുട്ടിയുടെ മുഖത്ത് നിഴലിച്ചിരുന്നു .ഇനി എന്‍റെ ഊഴമായി .അവള്‍ എന്‍റെ നേരെ കൈ നീട്ടി ഒന്നു ചിരിച്ചു .

ഞാന്‍‌ എന്‍റെ പേഴ്സ്‌ എടുത്തു .പക്ഷെ അതില്‍ ചില്ലറ ഒന്നും ഉണ്ടായിരുന്നില്ല . ഞാന്‍‌ സീറ്റില്‍ നിന്നും എഴുന്നേറ്റ് ആ കുട്ടിയെ നോക്കാതെ നടന്നു. പത്തിന്റെ നോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ ഒന്നു കൊടുക്കാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ല . നേരെ പോയി മുഖം കഴുകി തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടി എന്‍റെ നേരെ നില്‍ക്കുന്നു .അവള്‍ എന്‍റെ നേരെ ഒരു അഞ്ഞൂറിന്റെ നോട്ട് നീട്ടി .

ഞാന്‍‌ വീണ്ടും പേഴ്സ്‌ എടുത്തു നോക്കി .അതെ ,ആകെ വഴിചെലവിനു അപ്പച്ചന്‍ തന്ന ആ അഞ്ഞൂറിന്റെ നോട്ട് തന്നെ .ഞാന്‍‌ ചെറിയ തിടുക്കത്തോടെ അവളില്‍ നിന്നും അഞ്ഞൂറിന്റെ നോട്ട് വാങ്ങി പേഴ്സില്‍ തിരികെ വച്ചു നോക്കുംബോഴേക്കും ട്രെയിന്‍ നിന്നിരുന്നു . ഞാന്‍‌ ചുറ്റുപാടും ആ കുട്ടിയെ നോക്കി . അവള്‍ എവിടേക്കോ നടന്നു നീങ്ങിയിരുന്നു .ചെറിയ ഒരു കുറ്റബോധത്തോടെ ഞാന്‍‌ വീണ്ടും സീറ്റില്‍ വന്നിരുന്നു .അപ്പോഴേക്കും ട്രെയിന്‍ ചെറുതായി നീങ്ങി തുടങ്ങിയിരുന്നു . അതാ ആ പെണ്‍കുട്ടി അവിടെ .ഞാന്‍‌ ചെറുതായി തല തിരിച്ചു നോക്കുബോഴേക്കും അവളുടെ ചുവന്ന ഉടുപ്പ് എന്നില്‍ നിന്നും അകന്നകന്നു പോയി ഒരു ചുവന്ന പൊട്ടു മാത്രമായി.

പിന്നീടുള്ള ട്രെയിന്‍ യാത്രകളിലോക്കെ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ഞാന്‍ തിരയുമായിരുന്നു .സ്നേഹത്തിന്റെ നന്ദിയുടെ ഒരു പൂച്ചെണ്ട് അവള്‍ക്ക് നല്‍കുവാന്‍...